
തിരുവനന്തപുരം∙ ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് നടപടി. വിവാദത്തെ തുടർന്ന് സ്ഥാപനതലത്തിൽ അജയനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.
വാരാന്ത്യ പതിപ്പിന്റെ ചുമതലയിൽനിന്ന് അജയനെ നേരത്തെ മാറ്റിയിരുന്നു. തുടർന്ന് രാജിവയ്ക്കുകയോ അവധിയിൽ പ്രവേശിക്കുകയോ വേണമെന്ന് നിർദേശിച്ചതായാണ് വിവരം. സിപിഐഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടിയെന്നാണ് റിപ്പോർട്ട്. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് അജയന് നിർദേശം നൽകിയത്.
വിഷയത്തിൽ പാർട്ടി നേതൃത്വം നേരത്തെ ഇടപെട്ട് അജയന് വിശദീകരണ നോട്ടീസ് നൽകിയിരുന്നു. ‘കള്ളൻ വിജയൻ’ ഫീച്ചറിൽ പാർട്ടി വിരുദ്ധമായ പരാമർശങ്ങളില്ലെന്നും തലക്കെട്ടിലും പ്രശ്നമില്ലെന്നുമായിരുന്നു അജയന്റെ വിശദീകരണം.
‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന തലക്കെട്ട് ഏറ്റവും മികച്ചതെന്ന് കരുതിയാണ് നൽകിയതെന്നും തെറ്റ് സംഭവിച്ചതായി കണ്ടെത്തിയാൽ തിരുത്താൻ തയ്യാറാണെന്നും അജയൻ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ ഓർമദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ഉൾപ്പെടുത്തിയതാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും നടപടികളും തുടരുകയാണ്.










